
✍️റിപ്പോർട്ട് : സന്തോഷ് കുന്നത്ത്
വടക്കഞ്ചേരി ;തേങ്ങ വില കൂടിയത് തിരിച്ചടിയായി.വേനലില്‍ സാധാരണക്കാരുടെ കൈ പൊള്ളി ഇളനീർ വില കുതിച്ചുയരുന്നു.
40 രൂപവരെ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ 60 രൂപവരെയായി.
വേനല്‍ ചൂടിന് തുടക്കമായപ്പോഴേക്കും ഇളനീർ വില ആഴ്ചകള്‍ക്കിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് വർദ്ധിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് 35 മുതല്‍ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോള്‍ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വർദ്ധിച്ചത്.
മാസങ്ങളായി നാളികേര വില ഉയർന്നു നില്‍ക്കുന്നതാണ് ഇളനീർ വില കൂടാൻ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമമാണ് നേരിടുന്നത്. തെങ്ങിൻ തോട്ടങ്ങളില്‍ വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങവില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്ബാറ, അട്ടപ്പാടി ഭാഗങ്ങളില്‍നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയില്‍നിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. ഇതോടെ മൊത്ത വ്യാപാരികള്‍ അഞ്ചുമുതല്‍ 10 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്.
കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ലാത്ത അവസ്ഥയാണ്. വേനല്‍ച്ചൂട് കൂടുതോടെ കച്ചവടവും കൂടും. വേനല്‍ക്കാല അസുഖങ്ങള്‍ കൂടിയതും കൂടുതല്‍പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇളനീർ വില കൂടിയതോടെ കരിമ്പിൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ കൂടിയതായി വഴിയോര കച്ചവടക്കാർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
