
ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ അംഗൻവാടിയാണ് ലക്ഷ്യമിടുന്നതെന്ന്
തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്
തൃത്താല ഗ്രാമപഞ്ചായത്തിലെ മൂന്നാം നമ്പര്‍ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അംഗൻവാടിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ. ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ അധികം അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. നിലവിൽ 35 ലക്ഷം രൂപയാണ് അനുവദിച്ച തുക. ഇതില്‍ ശിശുവികസന വകുപ്പ് 25 ലക്ഷം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം, തൃത്താല ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
എം.എൽ.എ ഫണ്ടിൽ നിന്നും 2022-23 നടപ്പ് സാമ്പത്തിക വർഷത്തിൽ
അംഗൻവാടിക്കായി 10 ലക്ഷം അനുവദിക്കുന്നതോടെ ആകെ 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനം നടക്കുക. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഈ
അംഗൻവാടി.

എം.ഡി.എം. എ. ഉൾപ്പെടെയുള്ള മാരകമായ മയക്കു മരുന്നുകളുടെ ഉപയോഗം കുട്ടികളിലെ ലഹരി ഉപഭോഗം എന്നിവക്കെതിരെ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ അധ്യക്ഷയായി. തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ദീപ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. അരവിന്ദാക്ഷന്‍, ഐ.സി.ഡി.എസ്., സി.ഡി.പി.ഒ. അല്ലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. സബിത, മെമ്പര്‍മാരായ പി. ജയന്തി, പത്തില്‍ അലി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുനിത, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
