ഇനി വേണ്ടത് ഫിഫയുടെ അംഗീകാരം


പന്നിയങ്കര ടിഎംകെ അരീന ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയം ഹിറ്റ്.
പന്നിയങ്കര ടോള്‍പ്ലാസക്കു സമീപം ടിഎംകെ അരീന ഇന്‍റർനാഷണല്‍ ഫുട്ബോള്‍ ഗ്രൗണ്ടിലെ ആദ്യ ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പും, സ്റ്റേഡിയവും വൻ ഹിറ്റ്. കളിക്കാർക്കും കോച്ചുമാർക്കും ഓഫീഷ്യൽസിനും ഗ്രൗണ്ടിനെക്കുറിച്ച് മികച്ച അഭിപ്രായം.രാജ്മാതാ ജീജാഭായ് ട്രോഫിക്കായുള്ള ഇരുപത്തിയൊമ്പാതാമത് സീനിയർ വനിതാ ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പാണ് ഇവിടെ നടക്കുന്നത്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ സഹകരണത്തോടെ കേരള ഫുട്ബോള്‍ അസോസിയേഷനാണു ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഈ മാസം 12മുതല്‍ കേരള യൂത്ത് ഡെവലപ്മെന്‍റ് പ്രോജക്‌ട് ചാക്കോളാസ് ട്രോഫിക്കായുള്ള മത്സരങ്ങളും 14മുതല്‍ കേരള പ്രീമിയർ ലീഗ് മത്സരങ്ങളും ശോഭ ഹെർമിസ്റ്റേജിടുത്ത ടിഎംകെ അരീന ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടക്കും.സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചതു ഫിഫ അന്തർദേശീയ മാനദണ്ഡങ്ങള്‍പ്രകാരമാണ്.ഫിഫ (ഫെഡറേഷൻ ഓഫ് ഇന്‍റർനാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ) യുടെ ഗ്രൗണ്ട് നിർമാണ മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചു നിർമിച്ചിട്ടുള്ള കേരളത്തിലെ ആദ്യ ഇന്‍റർനാഷണല്‍ ഫുട്ബോള്‍ ഗ്രൗണ്ട് എന്ന നിലയില്‍ ടിഎംകെ അരീന ഗ്രൗണ്ട് ഇതിനകം ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
വടക്കഞ്ചേരിയിലെ സാമൂഹ്യസേവന രംഗത്തെ നിറസാന്നിധ്യമായ കാടൻകാവില്‍ തോമസ് മാത്യുവാണ് കളിക്കളത്തിന്‍റെ ഉടമ.
115 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ആർട്ടിഫിഷ്യല്‍ ഗ്രാസ് ഗ്രൗണ്ട്. ഇതിനുപുറത്ത് 1.22 മീറ്റർ വീതിയില്‍ എട്ടു ട്രാക്കുകളുള്ള 400 മീറ്റർ ഉള്‍പ്പെടെ വരുന്ന അതിവിശാലമായ ഗ്രൗണ്ടാണിത്. ഫിഫയുടെ മാനദണ്ഡങ്ങളോടെയുള്ള 31 ഗ്രൗണ്ടുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഫിഫയുടെ അംഗീകാരം കാത്തിരിക്കുകയാണ് അധികൃതർ. ഇതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങള്‍ നടന്നുവരികയാണ്.
മഴ പെയ്താല്‍ വെള്ളം സെക്കന്‍റുകള്‍ക്കുള്ളില്‍തന്നെ പൂർണമായും ഒഴുകിപ്പോയി ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കുന്ന അത്യാധുനിക ഡ്രെയ്നേജ് സിസ്റ്റം ഗ്രൗണ്ടിന്‍റെ പ്രത്യേകതയാണ്.
വിയറ്റ്നാമില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള ആർട്ടിഫിഷ്യല്‍ ഗ്രാസാണ് ഗ്രൗണ്ടില്‍ വിരിച്ചിട്ടുള്ളത്. ഒരുവശത്തു 300 സീറ്റിന്‍റെ ഗാലറിയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നു തോമസ് മാത്യു കാടൻകാവില്‍ പറഞ്ഞു.
അന്തർദേശീയ നിലവാരത്തിലുള്ള കളിക്കാർക്കാർക്കായി എല്ലാ സൗകര്യങ്ങളുമായി 10 വലിയ മുറികളുമുണ്ട്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

