കണച്ചിപരുതയിലെ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നാളെ പ്രവർത്തനം തുടങ്ങും.
Date: 11-05-21
കണച്ചിപരുതയിലെ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നാളെ പ്രവര്‍ത്തനമാരംഭിക്കും. ഇവിടെ സ്ഥാപിച്ച യന്ത്രങ്ങളുടെ അവസാന ഘട്ട പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം നിര്‍മ്മാണ പുരോഗതി വിലയിരുത്തി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് അതിവേഗം ഉല്പാദനം തുടങ്ങാനുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.
പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചതിനാല്‍ മറ്റുതടസം ഒന്നുമില്ലെന്ന് കമ്ബനി ഉടമ പീറ്റര്‍ സി.മാത്യുസ് പറഞ്ഞു. ഉത്പാദനം തുടങ്ങുന്നതോടെ കേരളത്തിലെ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും.
ദിവസം 5000 ക്യൂബിക് മീറ്റര്‍ ഓക്‌സിജന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എ.എസ്.യു (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്) ആണിത്. 40 കിലോ ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റില്‍ മണിക്കൂറില്‍ 260 ക്യൂബിക് മീറ്റര്‍ വാതക ഓക്‌സിജനും 235 ലിറ്റര്‍ ദ്രവ ഓക്‌സിജനും നിര്‍മ്മിക്കാം. ഓക്‌സിജന്‍ ഉല്പാദനം, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കാന്‍ പെസോ നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേക്കും ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് അറിയിക്കുന്നത് അനുസരിച്ചാകും വിതരണം.
അന്തരീക്ഷ വായുവിലുള്ള മൂന്നില്‍ രണ്ടുഭാഗം നൈട്രജനും ഒരുഭാഗം ഓക്‌സിജനും വേര്‍തിരിക്കുകയാണ് ആദ്യം ചെയ്യുക. ഓക്‌സിജന്‍ പ്ലാന്റിലെ കൂള്‍ ബോക്‌സിലേക്ക് പൈപ്പുകളിലൂടെ ഉന്നത മര്‍ദ്ദത്തില്‍ നിന്നും താഴ്ന്ന മര്‍ദ്ദത്തിലേക്ക് അന്തരീക്ഷ വായു കടത്തിവിട്ട് തണുപ്പിച്ച് ദ്രവ രൂപത്തിലുള്ള ഓക്‌സിജനാക്കി ആദ്യം കണ്ടെന്‍സറുകളിലും പമ്ബുചെയ്ത് ടാങ്കുകളിലും നിറയ്ക്കും. ദ്രവ ഓക്‌സിജന്‍ ഹീറ്റ് എക്‌സേഞ്ചര്‍ ഉപയോഗിച്ച് അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റുന്നതോടെ വാതക രൂപത്തിലാകും. തുടര്‍ന്ന് ഇവ സിലിണ്ടറുകളില്‍ നിറച്ച് വിതരണം ചെയ്യും.




