
വടക്കഞ്ചേരി ;ഷീറ്റാക്കാൻ നിൽക്കാതെ ലാറ്റക്സാക്കി വിൽക്കാൻ ബാരലുകളില്‍ ഒഴിച്ചുവച്ച റബർപ്പാല്‍ കട്ടപിടിക്കുന്നത് വില ഇടിവില്‍ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയാകുന്നു.
ഷീറ്റിന് വില ഇല്ലാതായതോടെ ലാറ്റക്സാക്കി വില്‍ക്കുന്നതാണ് ലാഭമെന്ന കണക്കു കൂട്ടലില്‍ വില്‍ക്കാതെ ബാരലുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു റബർപ്പാല്‍. കമ്പനികള്‍ നല്‍കുന്ന വീപ്പകളില്‍ അമോണിയയുടെ അളവ് കുറഞ്ഞതാണ് പാല്‍ കട്ടപിടിക്കാൻ കാരണം. ഒരു വീപ്പയില്‍ എഴുകിലോ അമോണിയയും 250 ഗ്രാം കെമിക്കലും വേണം. മിക്ക കമ്പനികളും അഞ്ചുകിലോയില്‍ താഴെ അമോണിയ മാത്രമാണ് വീപ്പയില്‍ ഒഴിച്ചു വിടുന്നത്. ചൂട് വർദ്ധിച്ചതോടെ പെട്ടന്ന് പാല്‍ കട്ട ആകാൻ ഇത് കാരണമാകുന്നു. കാലപ്പഴക്കം ചെന്ന ബാരലുകള്‍ മാറ്റാതെ വീണ്ടും നല്‍കുന്നതുകൊണ്ടാണ് ബാരലില്‍ വായു കടന്ന് പാല്‍ കട്ടിയാകുന്നത്. പാല്‍ കട്ട പിടിച്ചു പോയാല്‍ കമ്പനി കൈ മലർത്തുന്നതിനാല്‍ സാമ്പത്തിക നഷ്ടം കർഷകനാണ്.
ഷീറ്റാക്കുന്നതിന് ചെലവേറുമെന്നതിനാലാണ് കർഷകർ പാൽ വിൽക്കാൻ തയ്യാറാവുന്നത്.
പാല്‍ ഷീറ്റാക്കുന്നതിന് ചെലവ് കൂടുതലും, ലാറ്റക്സിന് കുറവുമാണ്. കമ്പനികള്‍ നല്‍കുന്ന ബാരലില്‍ പാല്‍ നിറഞ്ഞാല്‍ അവർ കൊണ്ടുപോകും. കർഷകർക്ക് മറ്റു ബാദ്ധ്യതകളില്ല. കൂലിനല്‍കി ഷീറ്റടിച്ച് ഉണക്കിയാലും ഷീറ്റിലെ കരട് നോക്കി വ്യാപാരികള്‍ ഗ്രേഡ് നിശ്ചയിക്കും. മേല്‍ത്തരം ഷീറ്റടിച്ചാലും തരം തിരിക്കാത്ത ഗ്രേഡില്‍ പെടുത്തി കുറഞ്ഞ വിലയേ വ്യാപാരികള്‍ നല്‍കൂ. ലാറ്റക്സാണെങ്കില്‍ തയ്യാറാക്കാൻ ബുദ്ധിമുട്ടില്ല. കൂലിക്ക് ആളെ വയ്ക്കാതെ പാല്‍ ബാരലില്‍ ഒഴിച്ചാല്‍ മതി. കൂടുതല്‍ വിലയും കിട്ടും.
അമോണിയയുടെ വില ഉയർന്നതോടെയാമണ് ബാരലിലെ കെമിക്കല്‍ കമ്പനികള്‍ കുറച്ചത്.
തുരുമ്പിച്ചവയ്ക്ക് പകരം പുതിയ ബാരല്‍ വേണം. അമോണിയ, മറ്റു കെമിക്കലുകള്‍ അളവ് കുറയാതിരിക്കാൻ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റബർ പാല്‍ സംഭരിക്കാൻ കമ്പനികള്‍ക്ക് റബർ ബോർഡ് കർശന നിർദ്ദേശം നല്‍കണമെന്നാണ് കർഷകരുടെ ആവശ്യം.