വടക്കഞ്ചേരി ചെറുപുഷ്പം ജംഗ്ഷനിലെ കംഫര്‍ട്ട്സ്റ്റേഷൻ ഇനിയും തുറന്നില്ല

Share this News


വടക്കഞ്ചേരി ടൗണില്‍ ചെറുപുഷ്പം ജംഗ്‌ഷനില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സൗകര്യമില്ലാതെ യാത്രക്കാർ വലയുന്നു30 ലക്ഷംരൂപ ചെലവഴിച്ച്‌ നിർമിച്ചിരുന്ന ഇ- ടോയ്‌ലറ്റുകള്‍ പൊളിച്ചുമാറ്റി ഇവിടെ സാധാരണ ടോയ്‌ലറ്റുകള്‍ നിർമിച്ചിട്ടുണ്ടെങ്കിലും മാസങ്ങളേറെയായി അതുപൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല.

ഇതുമൂലം നൂറുകണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. സ്ത്രീകളും വിദ്യാർഥിനികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. പുരുഷമാർ കെട്ടിട മറവിലോ മറ്റോ കാര്യം സാധിക്കും.

2014 ജൂണ്‍ മാസത്തിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് കം ഇ- ടോയ്‌ലറ്റ് നിർമിച്ച്‌ ഉദ്ഘാടനം കൊട്ടിഘോഷിച്ചു നടത്തിയത്. ടോയ്‌ലറ്റിനും വെയിറ്റിംഗ് ഷെഡിനുമായി അന്നു ചെലവഴിച്ചത് 45ലക്ഷം രൂപയായിരുന്നു.

പാവപ്പെട്ടവർക്ക് ടോയ്‌ലറ്റ് ഉള്‍പ്പെടെ വീടുനിർമാണത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്ന കാലത്താണ് ഇവിടെ ടോയ്‌ലറ്റിന് മാത്രമായി 30 ലക്ഷം രൂപ ചെലവഴിച്ചത് എന്നുകൂടി ഓർക്കണം. 15 ലക്ഷം രൂപയ്ക്കാണ് ബസ് വെയിറ്റിംഗ് ഷെഡ് പണിതത്. മുൻമന്ത്രിയും സ്ഥലം എംഎല്‍എയുമായിരുന്ന എ.‌കെ. ബാലന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നാണ് ഇത്രയുംതുക ചെലവഴിച്ച്‌ പാഴാക്കിയത്. ഇ- ടോയ്‌ലറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തിച്ചത് ഒന്നോ രണ്ടോ മാസംമാത്രം.

ഇതിനിടെ ടോയ്‌ലറ്റില്‍ കുടുങ്ങി യാത്രക്കാരെ പുറത്തെത്തിക്കാൻ ഫയർഫോഴ്സ് ഉള്‍പ്പെടെയുള്ളവർ എത്തിയതും ഇ- ടോയ്‌ലറ്റിന്‍റെ ചെറു ചരിത്രത്തിലുണ്ട്. കോയിൻ ഇട്ടാല്‍ തുറക്കുകയും അടയുകയും ചെയ്യുന്നതായിരുന്നു ടോയ്‌ലറ്റ്. പലപ്പോഴും അത് സംഭവിച്ചിരുന്നില്ല. എന്തൊക്കെയായാലും ഒരു കാര്യം സമ്മതിച്ചേ പറ്റു.

ഉറപ്പിലും ശുചിത്വത്തിലും ഇ- ടോയ്‌ലറ്റിനെ മറികടക്കാൻ മറ്റു കക്കൂസുകള്‍ക്കൊന്നും കഴിയില്ലെന്നായിരുന്നു ടോയ്ലറ്റ് നിർമിച്ച പൊതുമരാമത്ത് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്‍റെ അവകാശവാദം. അതുപൂർണമായും ശരിയാണെന്ന് യാത്രക്കാരും സമ്മതിക്കുന്നുണ്ട്. കാരണം ടോയ്‌ലറ്റ് ഉപയോഗിച്ചാലല്ലേ ശുചിത്വ പ്രശ്നം ഉണ്ടാകു. ടോയ്ലറ്റ് പ്രവർത്തിക്കാതിരുന്നതിനാല്‍ ശുചിത്വവും ഉറപ്പും നിലനിന്നു.

ഇതിനാല്‍ ജെസിബി വേണ്ടിവന്നു പൊളിച്ചുമാറ്റാൻ. ആളുകള്‍ക്ക് പേടികൂടാതെ കയറി ശങ്ക തീർക്കാൻ അന്ന് സാധാരണ ടോയ്‌ലറ്റ് നിർമിച്ചിരുന്നെങ്കില്‍ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു. വികസനം ടോയ്‌ലറ്റിലൂടെ തുടങ്ങാമെന്ന് കരുതിയതാണ് അബദ്ധമായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!