
വേനൽ മഴ; വ്യാപാരികൾ കശുവണ്ടി വില കുത്തനെ കുറച്ചു.

കാർഷിക മേഖലയിൽ കർഷകർക്ക് അധിക ആദായം നേടിത്തന്ന കശുവണ്ടി വില കുത്തനെ ഇടിഞ്ഞു. വേനൽ ആരംഭത്തോടെ വിളവെടുപ്പ് ആരംഭിച്ച സമയത്ത് കശുവണ്ടിക്ക് കിലോഗ്രാമിന് 122 രൂപ വരെ വില ലഭിച്ചിരുന്നു. വേനൽമഴ ഇല്ലാതായതോടെ പുതുതായി വന്ന പൂക്കൾ കരിഞ്ഞുപോയതിനാൽ കർഷകർക്ക് ഈ വർഷം ഉൽപാദനം കുറവായാണ് ലഭിച്ചിരുന്നത്. സീസൺ ആരംഭത്തിൽ 97 രൂപ ഉണ്ടായിരുന്ന കശുവണ്ടിയാണ് മാർച്ച് അവസാനത്തോടെ122 രൂപവരെ ഉയർന്നത്. ഏപ്രിൽ അവസാനം ഉണ്ടായ വേനൽ മഴയെ തുടർന്ന് കശുവണ്ടിയുടെ പുറം തോടിന് നിറംമങ്ങലും ചെറിയ കറുപ്പ് നിറവും ഉണ്ടായതോടെ വില ചുരുങ്ങി 79 രൂപയിലെത്തി. സീസൺ അവസാനിക്കാത്തതിനാൽ ശേഷിക്കുന്ന കശുവണ്ടിക്ക് വില 60 രൂപയിലേക്ക് കച്ചവടക്കാർ താഴ്ത്തുമെന്നാണ് കർഷകർ പരാതിപ്പെടുന്നത്. കശുവണ്ടിയുടെ പുറം തോടിനു മാത്രമേ മഴ തട്ടിയാൽ ചെറിയ നിറവ്യത്യാസം ഉണ്ടാവുകയുള്ളൂവെങ്കിലും കശുവണ്ടിപ്പരിപ്പിന്റെ ഗുണത്തിലോ വലുപ്പത്തിലോ വ്യത്യാസമുണ്ടാവാറില്ലെന്നും കർഷകർ പറയുന്നു. എങ്കിലും വേനൽ മഴയുടെ മറവിൽ സ്ഥിരമായി കശുവണ്ടിയുടെ വില പകുതിയോളം വിലകുറച്ച് വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്യുന്നു എന്നാണ് പരാതി. പ്രമുഖ കശുവണ്ടി സംസ്കരണ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കശുവണ്ടി ലഭിക്കാതിരിക്കെ 200 രൂപയോളം നൽകി ഇറക്കുമതി ചെയ്യുന്ന സമയത്താണ് കർഷകർക്ക് പകുതി വില പോലും ലഭിക്കാത്തത്. സ്ഥിരമായി ഉൽപാദനം കൂടുമ്പോൾ മഴയുടെ പേരിലും മറ്റും വിലകുറക്കുന്നതിനാൽ റബ്ബർ തോട്ടങ്ങൾക്കരികിലും പാറയുള്ള പാഴ് സ്ഥലങ്ങളിലും വച്ചുപിടിപ്പിച്ച കശുമാവ് മുറിച്ചു വിറകു വിലയ്ക്ക് വിൽക്കുകയാണ്കർഷകർ. റബ്ബർ പോലുള്ള മറ്റു കാർഷിക വിളകളിൽ നിന്ന് ആദായം ലഭിക്കാത്ത വേനൽക്കാലത്ത് കശുവണ്ടിയുടെ ലഭ്യത കർഷകർക്ക് ആശ്വാസമായിരുന്നു. ഇതാണ് വ്യാപാരികളുടെ സംഘടിത തന്ത്രം മൂലം കർഷകർക്ക് നഷ്ടപ്പെടുന്നതെന്ന് കർഷകരുടെ പരാതി. പ്രധാന മലഞ്ചരക്ക് വിപണ കേന്ദ്രങ്ങളായ വടക്കഞ്ചേരിയിലാണ് കശുവണ്ടി കർഷകരിൽ നിന്ന് എടുക്കുന്നത്. കശുവണ്ടി സംഭരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഇല്ലാത്തതും തറ വില നിശ്ചയിക്കാത്തതും മറ്റു വാണിജുകൾ വിളകളെപ്പോലെ മാധ്യമങ്ങളിൽ വില പ്രസിദ്ധീകരിക്കാത്തതും കർഷകർക്ക് വൻ തിരിച്ചടിയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg

