

അപകടങ്ങൾ തുടരുന്നു അനങ്ങാതെ അധികൃതർ: രണ്ട് വർഷത്തിനുള്ളിൽ വിവിധ അപകടങ്ങളിലായി മരിച്ചത് 12 പേർ
ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ അപകടങ്ങൾ ആവർത്തിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കാൻ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും തയാറാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ വിവിധ അപകടങ്ങളിൽ മരിച്ചത് 12 പേരാണ്. മാസങ്ങൾക്ക് മുൻപ് നീലിപ്പാറയിൽ കാറിടിച്ച് 2 വിദ്യാർഥികൾ മരിച്ചതാണ് അവസാനത്തെ സംഭവം. ഇന്നലെ പന്തലാംപാടത്ത് യു-ടേൺ കടക്കുമ്പോൾ ബൈക്ക് യാത്രക്കാരനെ ആറുവരിപ്പാത വഴി വന്ന കാർ ഇടിച്ചു. ബൈക്കിന്റെ പുറകുവശത്താണ് ഇടിയേറ്റത്. പരുക്കേൽക്കാതെ യാത്രക്കാരൻ ഭാഗ്യത്തിനു രക്ഷപ്പെട്ടു.
ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാകുമ്പോൾ നിർമാണ അപാകതകൾ കണ്ടെത്താൻ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ സർവീസ് റോഡ് പലഭാഗത്തും തകർന്നിട്ടുണ്ട്. റോഡിന്റെ പല ഭാഗത്തും നിരപ്പുവ്യത്യാസം പ്രകടമാണ്. ചിലയിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. തേനിടുക്കിൽ വെള്ളം കെട്ടിനിന്ന് യാത്രാ ക്ലേശം രൂക്ഷമായി. വെള്ളച്ചാലുകൾ മിക്കഭാഗത്തും ഇല്ലാത്തത് മൂലം പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
പന്നിയങ്കര-വാണിയമ്പാറ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാത്തത് മൂലം അപകടങ്ങൾ നിത്യസംഭവമായി. യാതൊരുവിധ സുരക്ഷയും ഇവിടെയില്ല. സൂചന ബോർഡുകൾ സ്‌ഥാപിക്കാത്തതും അപകടകരമായ സ്‌ഥലങ്ങളിൽ സുരക്ഷാവേലി നിർമിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. ഡ്രൈനേജുകളുടെ നിർമാണ അപാകത കാരണം ഹൈവേ സൈഡിലുള്ള വീടുകളിലും വെള്ളം കയറുന്നതായി വീട്ടുകാർ പറഞ്ഞു. ആറുവരിപ്പാത നിർമാണം തുടങ്ങിയശേഷം ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട പുതിയ പദ്ധതികളിൽ വാണിയമ്പാറ അടിപ്പാതയുടെ നിർമാണം മാത്രമാണ് നടന്നത്. ഇവിടെ അപകടങ്ങൾ നിത്യസംഭവമായതോടെയാണ് അടിപ്പാത നിർമാണം തുടങ്ങിയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
