

വടക്കഞ്ചേരി ഇറിഗേഷൻ എഞ്ചിനീയർ നോട്ടീസ് കൊടുത്തിട്ടും മുടപ്പല്ലൂർ കുന്നുപറമ്പ് കനാൽ റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടാർ മിക്സിങ് കേന്ദ്രം ഇപ്പോഴും അവിടെത്തന്നെ തുടരുന്നത്
പ്രദേശവാസികൾക്ക് ദുരിതമാകുന്നു.
നിലവിൽ ടാർ മിക്സിങ് ചെയ്യുന്നില്ലെങ്കിലും ഇതിനാവശ്യമായ അസംസ്കൃത വസ്‌തുക്കളെല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്. ഇവയിൽ നിന്നുണ്ടാകുന്ന രൂക്ഷമായ ഗന്ധം പരിസരത്തു താമസിക്കുന്ന പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പറയുന്നു.
പ്രദേശവാസികൾ അധികാരികൾക്ക് കൊടുത്ത പരാതിയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് തൽസ്ഥാനത്തു നിന്ന് പ്ലാന്റും അനുബന്ധ സാധനങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒന്നര മാസം മുൻപ് ബന്ധപ്പെട്ടവർക്ക് നോട്ടിസ് കൊടുത്തെങ്കിലും ഇപ്പോഴും തൽസ്ഥിതി തുടരുകയാണ്. ഇരുപത്തഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് പ്ലാന്റ് അന്തരീക്ഷ മലിനീകരണത്തിനു പുറമേ ഗതാഗത തടസ്സവും ഉണ്ടാക്കുന്നുണ്ട്. ജനങ്ങളെ പല രീതിയിലും ബുദ്ധിമുട്ടിലാക്കുന്ന പ്ലാന്റും അനുബന്ധ വസ്തുക്കളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
പ്ലാന്റിന്റെ പ്രവർത്തനം നിർത്തലാക്കാനും അനുബന്ധ വസ്തുക്കളെല്ലാം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടിസ് കൊടുത്തതാണെന്നും അടുത്ത ദിവസം തന്നെ സ്‌ഥലപരിശോധന നടത്തി മേൽനടപടികൾ സ്വീകരിക്കുമെന്നും കനാൽ സെക്ഷൻ അസിസ്‌റ്റന്റ് എൻജിനീയർ സി.വി.സിന്ധു അറിയിച്ചു.