

ഒട്ടും മധുരിക്കുന്നതല്ല
തേനീച്ച കർഷകർക്ക് ഈ സീസൺ. ദുരിതം വിതച്ച് വേനല്‍മഴയും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വ്യാജൻ വിപണി കീഴടക്കുന്നതും കർഷകർക്ക് ദുരിതം വിതച്ചു. ആദ്യമായിട്ടാണ് ഇത്രയും മോശം സീസണെന്ന് കർഷകർ പറയുന്നത്.
സീസണ്‍ സമയമായിട്ടും ഭീമമായ നഷ്ടമാണ് ഇത്തവണത്തേത്. ഒരു പെട്ടിക്കുള്ളില്‍ നിന്ന് മുൻകാലങ്ങളില്‍ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നാലായി കുറഞ്ഞു. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്.
ഒരു കിലോ തേനിന്റെ വില 180, 200 രൂപയാണ്. മുൻകാലങ്ങളില്‍ 260 രൂപ വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 3000 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് കർഷകരില്‍ നിന്ന് തേനെടുത്തശേഷം, അധിക വിലയ്ക്ക് വില്‍ക്കുന്ന ഇടനിലക്കാർ സജീവമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മ കുറഞ്ഞതുമായ വ്യാജതേനുകളും വിപണി കീഴടക്കി.
റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതല്‍ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ നിരവധി മരങ്ങള്‍ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാര വേണ്ടിവരും.
റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പദ്ധതികള്‍ നടത്തുന്നുണ്ട്. എന്നാല്‍ പുതിയ തലമുറ മേഖലയിലേക്ക് എത്തുന്നത് കുറവാണ്. തേനീച്ചയുടെ കുത്ത്,പരിപാലനം,ചെലവ് തുടങ്ങിയവ വെല്ലുവിളി നിറഞ്ഞതാണ്. തേനില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിച്ചാല്‍ കർഷകർക്ക് വിപണി ലഭ്യമാകുമെന്നാണ് പരിചയസമ്പന്നരായ കർഷകർ പറയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
