
മലയോര മേഖലയായ വടക്കഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടാൽ ആദ്യം വിളി എത്തുക കാരയങ്കാട് മുഹമ്മദാലിയുടെ ഫോണിലേക്കാണ്.വടക്കഞ്ചേരി ടൗണിനടുത്ത് കാരയങ്കാട് സ്വദേശിയായ പാമ്പ് പിടിത്ത വിദഗ്‌ധൻ മുഹമ്മദാലി എന്ന ചെറുപ്പക്കാരന് മഴക്കാലമായതോടെ വിശ്രമമില്ല. നാലുവർഷമായി വനംവകുപ്പിൽ വാച്ചർ ജോലിയുള്ള മുഹമ്മദാലിക്ക്
പാമ്പു പിടുത്തം തന്നെയാണ് പ്രധാന ജോലി.
അണക്കപ്പാറ, മംഗലാം ഡാം, പീച്ചി തുടങ്ങിയ ഫോറസ്റ്റ് ഓഫിസ് പരിധിയിലുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം വിളികൾ വരും. അറിയപ്പെടുന്ന പാമ്പു പിടുത്തക്കാരനായിരുന്നു മുഹമ്മദാലിയുടെ പിതാവ് ബഷീർ. പാമ്പ് പിടുത്തത്തിന് പിതാവിനെ സഹായിക്കാൻ
പതിനേഴാം വയസു മുതൽ പോയി തുടങ്ങിയതാണ് മുഹമ്മദാലിയും.വാപ്പയുടെ മരണശേഷം പിന്നെ മുഹമ്മദാലിയായി നാട്ടിലെ പാമ്പ് പിടുത്ത വിദഗ്‌ധൻ. 18 വർഷത്തിനിടെ 15,000 പാമ്പിനെയെങ്കിലും പിടികൂടിയിട്ടുണ്ടെന്ന് മുഹമ്മദാലി പറയുന്നു. കൂടുതലും മൂർഖൻ തന്നെയാണ്. അണലി,
മലമ്പാമ്പ് തുടങ്ങിയവയും നാട്ടിൽ കുറവല്ല. മലമ്പ്രദേശമായ പാലക്കുഴിയിൽനിന്ന് മാത്രം എട്ടുരാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പിടികൂടുന്നവയെയെല്ലാം നെല്ലിയാമ്പതി കാട്ടിലാണ് വിടുന്നത്. എന്നാൽ കാട്ടിലേക്കാൾ കൂടുതൽ പാമ്പുകൾ നാട്ടിലുണ്ടെന്നാണ് മുഹമ്മദാലി പറയുന്നത്.
നാട്ടിൽ ഭക്ഷണ വേസ്റ്റും മറ്റും കൂടുതലുള്ളതിനാൽ അവിടെയെല്ലാം എലികൾ പെരുകുന്ന സ്ഥിതിയുണ്ട്. ഇവയെ പിടിക്കാൻ പാമ്പുകളുമെത്തും. ഇര തേടിയെത്തുന്ന പാമ്പുകൾ എലിയുടെ സാന്നിധ്യം കൂടുതലായി കണ്ട് അവിടെ തന്നെ വാസമുറപ്പിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
