
മുടപ്പല്ലൂർടൗണിലെ ആശാസ്‌ത്രീയ റോഡ് നിർമ്മാണം ;വ്യാപാരികൾക്ക് ഏത് കാലാവസ്ഥയിലും ദുരിതം മാത്രം
പണ്ടത്തെ അശാസ്‌ത്രീയ റോഡ് നിർമ്മാണത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള താത്കാലിക ഓട്ടയടക്കൽ മാത്രം നടത്തുന്ന ആധുനിക എഞ്ചിനീയർമാർ മുടപ്പല്ലൂർ ടൗണിനു നൽകുന്നത് ഏത് കാലാവസ്ഥയിലും ദുരിതം മാത്രം. മുടപ്പല്ലൂർ മഴപെയ്താല്‍ മുടപ്പല്ലൂർടൗണ്‍ പൂട്ടുകണ്ടം പോലെയാകും. മഴയില്ലെങ്കില്‍ പൊടിയില്‍ മുങ്ങും. രണ്ടു കാലാവസ്ഥയിലും വ്യാപാരികള്‍ക്കോ ജനങ്ങള്‍ക്കോ വാഹനങ്ങള്‍ക്കോ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഇതുമൂലം ഓണവിപണിയും തകർന്നു. എവിടേയും കച്ചവടം നടക്കുന്നില്ല. ഇടക്ക് മഴ കൂടിയാകുമ്പോള്‍ ചെളിക്കുളമാവുകയാണ് റോഡ്. വഴിനടക്കാൻപോലും കഴിയില്ല.
സംസ്ഥാന പാതയുടെ രണ്ടുഭാഗത്തും വലിയ കുഴികള്‍ കഴിഞ്ഞദിവസം അടച്ചപ്പോഴും മുടപ്പല്ലൂർ ടൗണിനെ ഒഴിവാക്കി. കുഴിയടക്കാൻ ഫണ്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ് തന്നെയില്ലാത്ത ഇവിടെ കുഴിയടക്കല്‍കൊണ്ട് കാര്യങ്ങള്‍ നടക്കില്ലെന്നു കരാറുകാരും പറയുന്നു.
വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയശേഷമേ ഓട്ടയടക്കല്‍ നിലനില്‍ക്കൂ എന്നാണ് പറയുന്നത്. പരസ്പരം അഭിപ്രായപ്രകടനം നടത്തി ഇനിയും നടപടി വൈകുന്ന സ്ഥിതിയുണ്ടായാല്‍ സമരരംഗത്ത് വരാനുള്ള ആലോചനയിലാണ് വ്യാപാരികള്‍. വർഷങ്ങളായി ടൗണില്‍ ഈ നില തുടരുകയാണ്. മാനത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയാല്‍ ടൗണിലെ കടകളെല്ലാം അടയ്ക്കേണ്ട സ്ഥിതിയാണിപ്പോള്‍. കടകളില്‍ വെള്ളംകയറി ഓരോ മഴസീസണിലും വലിയ നാശനഷ്ടമാണ് കച്ചവടക്കാർക്കുണ്ടാകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് എ. പ്രകാശൻ പറഞ്ഞു.ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. അതല്ലെങ്കില്‍ സമരപരിപാടികളല്ലാതെ മറ്റു മാർഗങ്ങള്‍ തങ്ങള്‍ക്കു മുന്നിലില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
വെള്ളക്കെട്ട് സംബന്ധിച്ച് നിരവധി തവണ പരാതികളും കൂടിക്കാഴ്ചകളും നടത്തിയിട്ടും പ്രശ്നപരിഹാരം നീളുകയാണ്. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ താഴേക്കു വഴിയൊരുക്കണം.
വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ടുഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ച് സംസ്ഥാനപാതക്ക് കുറുകെ കള്‍വർട്ടും ഡ്രെയ്നേജും നിർമിച്ചതാണ്. വെള്ളം താഴേക്കൊഴുക്കാൻ വലിയ പൈപ്പ് സ്ഥാപിക്കുകയോ ഡ്രെയ്നേജ് താഴ്ത്തി നിർമിച്ച് സമീപത്തെ പുഴയുമായി ബന്ധിപ്പിക്കുകയോ ചെയ്തിട്ടില്ല.

ഇതില്ലാത്തതിനാല്‍ മഴപെയ്താല്‍ കള്‍വർട്ടും പരിസരവും വെള്ളത്തില്‍ മുങ്ങും. മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത കടന്നു പോകുന്ന മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട് വാഹനയാത്രക്കാരും അപകടങ്ങളില്‍പ്പെടാൻ കാരണമാകുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഓളംവെട്ടി കൂടുതല്‍ വെള്ളം കടകളിലും കയറും. നേരത്തെ പല പറമ്പുകളിലൂടെയാണ് ടൗണിലെ വെള്ളം ഒഴുകിയിരുന്നത്.ഇവിടെയെല്ലാം മതിലുകളും കെട്ടിടങ്ങളും ഉയർന്നതോടെ വെള്ളംപോകാനുള്ള വഴികളടഞ്ഞു. കടകളില്‍ ചെളി കയറിയുണ്ടാകുന്ന ബുദ്ധിമുട്ടുകളുമേറെയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
