

വിധവയും രണ്ടു പെണ്‍മക്കളുമുള്ള അനാഥ കുടുംബത്തിന്റെ ദുരിതകാഴ്ച്ച കണ്ടറിഞ്ഞ് “കാഴ്ച്ച” പ്രവർത്തകർ.
ഇവർക്ക് സുരക്ഷിതമായ വീടൊരുക്കി വാട്സാപ്പ് കൂട്ടായ്മയാണ് തങ്ങൾക്ക് മുന്നിലെ കാഴ്ചകൾക്ക് നിറം നൽകിയത്.
കിഴക്കഞ്ചേരി വക്കാലയിലെ ഓമന ശിവരാമൻ, ഇവരുടെ പതിമൂന്നും പതിനഞ്ചും വയസുള്ള പെണ്‍മക്കളായ അപർണക്കും അനുപമയ്ക്കുമാണ് ‘കാഴ്ച’ എന്ന വാട്സാപ്പ് കൂട്ടായ്മ താങ്ങായത്. ഇവർ പണിത
വീടിന്‍റെ താക്കോല്‍ദാനവും ഗൃഹപ്രവേശനവും ഇന്നലെ വൈകുന്നേരം മൂന്നിന് നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു.
ഏതാനും മാസം മുമ്പാണ് ഇവരുടെ ഗ്രഹനാഥൻ ശിവരാമൻ പനി ബാധിച്ച് മരിച്ചത്. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. നിത്യചെലവുകള്‍ക്ക് വഴിയില്ലാതായി. പ്രായപൂർത്തിയായി വരുന്ന രണ്ട് പെണ്‍മക്കള്‍, അവരുടെ പഠനം, വീടില്ലാത്ത സാഹചര്യം, സഹായത്തിന് അടുത്ത ബന്ധുക്കളോ വീട്ടുകാരോ ഇല്ലാത്ത സ്ഥിതി. എല്ലാം ആലോചിച്ച് അമ്മ ഓമനയും ഏറെ വിഷമത്തിലായിരുന്നു. ടാർപോളിൻ കൊണ്ട് മൂടിയ കുടിലിലാണ് ഏറെ വർഷങ്ങളായി കുടുംബം കഴിയുന്നത്. മണ്‍തറയും സുരക്ഷിതമല്ലാത്ത ഷെഡുമായതിനാല്‍ മഴക്കാലങ്ങളെല്ലാം കടന്നുപോകാൻ ഇവർ ഏറെ പ്രയാസപ്പെട്ടു.
ഇതിനിടെയാണ് കുടുംബത്തിന്‍റെ ദൈന്യസ്ഥിതി കൂട്ടായ്മ പ്രവർത്തകർ അറിഞ്ഞത്. 450 അംഗങ്ങളുള്ള വാട്സ്‌ആപ്പ് കൂട്ടായ്മ കുടുംബത്തിന് സുരക്ഷിതമായ വീട് ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. വീട് നിർമാണ സാധനങ്ങള്‍ സ്പോണ്‍സർ ചെയ്തും മറ്റു സഹായങ്ങളുമായി പ്രദേശത്തെ പലരും മനുഷ്യത്വപ്രവൃത്തിക്ക് പ്രോത്സാഹനം നല്‍കി. കൂട്ടായ്മയിലെ കെ. കൃഷ്ണൻകുട്ടിയും കെ.ജെ. പൗലോസും ബൈജുവുമെല്ലാം പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കുടുംബത്തിന്‍റെ സ്വപ്നഭവനം യാഥാർഥ്യമായി.
സുരക്ഷിതമായി കഴിയാൻ വീടായതിന്‍റെ സന്തോഷത്തിലാണ് അമ്മ ഓമനയ്ക്കൊപ്പം വിദ്യാർഥികളായ അപർണയും അനൂപമയുമിപ്പോള്‍.
വാട്സ്‌ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബത്തിന്‍റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.കൂടായ്മയില്‍ എല്ലാ വിഭാഗം ആളുകളുമുണ്ട്. വിവിധ രാഷ്ടീയ പാർട്ടിക്കാരും സർക്കാർ ജീവനക്കാർ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമുണ്ട്. ഇതിനാല്‍ തന്നെ താക്കോല്‍ദാനത്തിന് വിഐപികളെയൊന്നും പ്രത്യേകം ക്ഷണിച്ചിട്ടില്ല. കൂട്ടായ്മയിലെ പ്രവർത്തകരായ കെ. കൃഷ്ണൻകുട്ടി, കെ.ജെ. പൗലോസ്,ബൈജു എന്നിവരാണ് താക്കോൽ കൈമാറിയത്.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

