വൈക്കോലിന് ആവശ്യക്കാരേറെ; രണ്ടാംവിള സീസണിൽ വിൽപ്പന സജീവം

Share this News

വൈക്കോലിന് ആവശ്യക്കാരേറെ; രണ്ടാംവിള സീസണിൽ വിൽപ്പന സജീവം

                                                                                   രണ്ടാംവിള കൊയ്ത്ത് പൂർത്തിയായതോടെ നെൽപ്പാടങ്ങളിൽ ലഭിക്കുന്ന വൈക്കോലിന് വലിയ ആവശ്യമാണ് ഉയർന്നിരിക്കുന്നത്. കൊയ്ത്തുയന്ത്രങ്ങൾ നെൽ കൊയ്യുന്നതിന് ശേഷം പാടശേഖരങ്ങളിൽ കിടക്കുന്ന ഉണങ്ങിയ വൈക്കോൽ ട്രാക്ടറുകളുടെ സഹായത്തോടെ മൂന്നു അടി വലിപ്പത്തിലുള്ള റോളുകളാക്കി മാറ്റി വിപണിയിൽ എത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രവണത.
ഒരു റോൾ വൈക്കോലിന് 50 മുതൽ 70 രൂപ വരെ വില ലഭിക്കുന്നതിനാൽ കർഷകർക്ക് ഇത് അധിക വരുമാന മാർഗമായി മാറിയിട്ടുണ്ട്. ക്ഷീരകർഷകരും വൈക്കോൽ കച്ചവടക്കാരും നേരിട്ട് പാടങ്ങളിൽ എത്തി വാങ്ങുന്നതാണ് പതിവ്. മുൻപ് ഒന്നാംവിളക്കാലത്ത് വൈക്കോൽ ക്ഷാമം ഉണ്ടായപ്പോൾ, സംഭരിച്ചിരുന്ന വ്യാപാരികൾ ഒരു റോൾക്ക് 250 മുതൽ 300 രൂപ വരെ വില ഈടാക്കിയിരുന്നു.
മറ്റു ജില്ലകളിലേക്ക് വിൽപ്പന നടത്തുന്നതിനായി ചില വ്യാപാരികൾ നെൽപ്പാടങ്ങളിൽ നിന്നുതന്നെ വൈക്കോൽ മൊത്തമായി വാങ്ങുകയാണ്. അവർ തന്നെ ട്രാക്ടറുകൾ ഉപയോഗിച്ച് റോളാക്കി മാറ്റി കൊണ്ടുപോകുന്നു. ഏക്കറിന് 1700 മുതൽ 2000 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നതെന്ന് അറിയുന്നു. ഒരു ഏക്കറിൽ നിന്നായി മൂന്നു അടി വലിപ്പത്തിലുള്ള 40 മുതൽ 55 വരെ വൈക്കോൽ റോളുകൾ ലഭിക്കും. ഇതിനു പുറമെ, രണ്ട് അടി വലിപ്പത്തിലുള്ള മെഷീനുകൾ ഉപയോഗിച്ചാൽ 75 മുതൽ 90 വരെ റോളുകൾ ലഭ്യമാകുന്നുണ്ട്.
ഒന്നാംവിള കാലത്ത് മഴ കാരണം വൈക്കോൽ ചീഞ്ഞുപോകുന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതാണ് രണ്ടാംവിള വൈക്കോലിന് ആവശ്യകത വർധിക്കാൻ പ്രധാന കാരണം. എന്നാൽ, റോൾ സംവിധാനം വന്നതോടെ സംഭരണം കർഷകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഒരു റോൾ കെട്ടുന്നതിനായി ട്രാക്ടർ ഉടമകൾ 40 രൂപ നിരക്കിലാണ് ഈടാക്കുന്നത്.
സംഭരണ സൗകര്യങ്ങളുടെ അഭാവം കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേക ഷെഡുകൾ ഇല്ലാത്തവർ പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപ്പായ, പഴയ ഫ്ലക്സുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് വൈക്കോൽ സൂക്ഷിക്കുന്നത്. പഴയകാലത്ത് പോലെ കൂനയാക്കി പുരമേഞ്ഞ രീതിയിൽ സൂക്ഷിക്കാൻ കഴിയാത്തത് വലിയ പ്രശ്നമായി കണക്കാക്കപ്പെടുന്നു. മഴയോ ഈർപ്പമോ തട്ടിയാൽ റോൾ ചെയ്ത വൈക്കോൽ വേഗത്തിൽ നശിക്കുന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
വർഷകാലത്ത് നിലത്ത് നിന്നുള്ള ഈർപ്പം മൂലം വൈക്കോൽ നശിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. ഇതിന് പരിഹാരമായി ചിലർ കല്ല്, മുളം, മരത്തടി എന്നിവ ഉപയോഗിച്ച് നിലത്തുനിന്ന് ഉയർത്തി തട്ട് നിർമ്മിച്ച് അതിന്മുകളിലാണ് വൈക്കോൽ അടുക്കി സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടിയും സംരക്ഷണം ഉറപ്പാക്കുന്നു.
കാലികളുടെ തീറ്റയ്ക്കു പുറമെ പാക്കിംഗ് മെറ്റീരിയൽ നിർമ്മാണത്തിനും ഗുണനിലവാരം കുറഞ്ഞ വൈക്കോൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചില കർഷകർ വീടുകളുടെ ടെറസുകളിലും ഷീറ്റ് മേൽക്കൂരകളിലും വൈക്കോൽ സംഭരിക്കുന്നതും ഇന്നത്തെ സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്.
രണ്ടാംവിള സീസണിൽ വൈക്കോലിന്റെ വിപണി സജീവമായിരിക്കുമ്പോഴും, സംഭരണത്തിനുള്ള ആധുനിക സൗകര്യങ്ങളുടെ കുറവ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!