അട്ടപ്പാടി ഇടവാണി ഊരിലെ എല്ലാവർക്കും വീട് എന്നത് ലൈഫ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്

Share this News

അട്ടപ്പാടി ഇടവാണി ഊരിലെ എല്ലാവർക്കും വീട്  എന്നത് ലൈഫ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്



അട്ടപ്പാടി ഇടവാണി ഊര് നിവാസികളുടെ പ്രധാന ആവശ്യമായ എല്ലാവർക്കും വീട് എന്നത് ലൈഫ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അട്ടപ്പാടിയിലെ ഇടവാണി ഊര് സന്ദർശിച്ച് ഊര് നിവാസികൾ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഊരിലെ കുട്ടികൾക്ക് പഠിക്കാനും തൊഴിൽ പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വനാവകാശ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ മൂല ഗംഗ ഊരിലേക്ക് ആദ്യമായി വൈദ്യുതി എത്തിച്ചതും ശിശുമരണം സംഭവിച്ചപ്പോൾ പ്രത്യേക പാക്കേജ് അനുവദിച്ചതും തൊഴിലുറപ്പ് പദ്ധതിയിൽ അട്ടപ്പാടിക്ക് മാത്രം 200 തൊഴിൽ ദിനങ്ങൾ ആക്കിയതും ഉൾപ്പടെ വലിയ പരിഗണനയാണ് അട്ടപ്പാടിക്ക് നൽകുന്നത്.

ചെറുപ്പക്കാരെ മദ്യ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ കല – കായിക, പ്രവർത്തനങ്ങളിലേക്ക് നയിക്കണം. ലഹരിയിൽ നിന്ന് വിമുക്തമായാൽ മാത്രമേ അട്ടപ്പാടിയിൽ പുരോഗതിയും വെളിച്ചവും ഉണ്ടാവൂ. എം.പി. ആയിരിക്കേ താൻ ദത്തെടുത്ത പ്രദേശമാണ് ഇടവാണി ഊര്. അതിനെ തുടർന്നായിരുന്നു ഊരിലേക്ക് ആദ്യമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

ഊര് വാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി ഊര് നിവാസികൾ നൽകിയ നിവേദനം സ്വീകരിക്കുകയും ആവശ്യങ്ങൾ പരിഗണിക്കും എന്ന ഉറപ്പ് നൽകുകയും ചെയ്തു.

ഊരിലെ മുതിർന്ന അംഗങ്ങളായ മാരി, മതി, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ എന്നിവർ അവതരിപ്പിച്ച ആദിവാസി നൃത്തത്തിലും മന്ത്രി പങ്കാളിയായി. നൃത്തം ആസ്വദിച്ച മന്ത്രി താൻ ആദ്യമായാണ് ജീവിതത്തിൽ നൃത്തം ചെയ്യുന്നതെന്നും പറഞ്ഞു. ഊര് നിവാസികൾ ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.

കാളി മൂപ്പൻ, മാണിക്യൻ മാസ്റ്റർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി. ബാബു, സി.എ. സലോമി എന്നിവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.


Share this News
error: Content is protected !!