ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും തടയാം; മന്ത്രി കെ. രാജന്‍

Share this News

ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും തടയാന്‍ കഴിയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഭൂമിയുടെ അതിരുകള്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ വേലിയാണ് കേരളത്തില്‍ ഉണ്ടാവാന്‍ പോകുന്നത്. സിവില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ പോലും ഭൂമിയുടെ അതിര്‍ത്തി നിമിഷങ്ങള്‍ക്കകം കണ്ടെത്തുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേരളത്തിലെ അഞ്ച് ജില്ലകള്‍ ഇതിനകം ഇ-ജില്ലകളായി മാറിക്കഴിഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള വിഹിതത്തിനു പുറമേ എം.എല്‍.എമാരുടെ വിഹിതം കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളും ഒരു വര്‍ഷത്തിനകം പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാക്കാന്‍ കഴിയും. ഇതിലൂടെ വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട വിവര കൈമാറ്റം വേഗത്തിലാവും. ഒരു വര്‍ഷത്തിനകം പാലക്കാടും സമ്പൂര്‍ണ ഇ-ജില്ലയാവും. റവന്യൂവകുപ്പില്‍ നടക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ റീസര്‍വേ. നാലുവര്‍ഷത്തിനകം കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകും. ഇതിനുവേണ്ട എല്ലാ ആധുനിക സജ്ജീകരണങ്ങളും വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ഡിസംബറോടെ 1200 സര്‍വയര്‍മാരും 3200 സഹായികളും റവന്യൂ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരായി നിയമനം നേടുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിലൂടെ 858.47 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 438 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതുകൊണ്ട് എല്ലാ ഉപകരണങ്ങളും വാങ്ങാന്‍ സാധിച്ചതായും ഡിജിറ്റല്‍ റീസര്‍വേ വിവരങ്ങള്‍ റവന്യൂ വകുപ്പിന് മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകള്‍ക്കും ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യൂവകുപ്പിനെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി വില്ലേജ് ഓഫീസു മുതല്‍ സെക്രട്ടറിയേറ്റ് വരെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളെയും ഡിജിറ്റല്‍ ആക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും ഇതിലൂടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ വേഗത്തിലും സുതാര്യമായും സൗകര്യപ്രദവുമായ രീതിയില്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


തത്തമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി മാറുന്നത് പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ഇതിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.കെ. ബാബു എം.എല്‍.എ വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ. എല്‍ കവിത, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, സംസ്ഥാന നിര്‍മ്മിതികേന്ദ്രം പാലക്കാട് റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി,ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!