ചൈനയെ മറികടന്നു, ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്തെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Share this News

ചൈനയെ മറികടന്നു, ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്തെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഇന്ത്യ ആദ്യമായാണ് പ്രഥമസ്ഥാനത്തെത്തുന്നത്. ജനസംഖ്യാ കണക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്.
ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) ആണ് ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1950 മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പാരംഭിച്ചത്. ഓരോ ദശാബ്ദം കൂടുമ്പോൾ ജനസംഖ്യാകണക്കെടുപ്പ് നടത്തുന്ന പതിവുണ്ടെങ്കിലും കോവിഡ് വ്യാപനം മൂലം 2021-ൽ സെൻസസ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ രാജ്യത്തെ കൃത്യമായ കണക്ക് ഇന്ത്യയുടെ പക്കലില്ല.
യുഎൻ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനത്തോളം 0-14 വയസ് വരെ പ്രായമുള്ളവരാണ്. 18 ശതമാനത്തോളം 10-19 വയസ് പ്രായപരിധിയിൽപ്പെട്ടവരും 26 ശതമാനം 10-24 വയസ് പ്രായപരിധിയിൽ പെട്ടവരും 68 ശതമാനം 15-64 വയസ് പ്രായപരിധിയിൽപ്പെട്ടവരും ഏഴ് ശതമാനത്തോളം പേർ 65 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്. പ്രായമേറിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണെന്ന് വിദഗ്ധർ പറയുന്നു. ഉത്തർപ്രദേശിലും ബിഹാറിലുമാണ് യുവാക്കൾ കൂടുതലുള്ളത്
വിവിധ ഏജൻസികൾ സംഘടിപ്പിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്, അടുത്ത മൂന്ന് ദശാബ്ദകാലയളവിൽ ഇന്ത്യയുടെ ജനസംഖ്യയിൽ വർധനവ് പ്രതീക്ഷിക്കാമെന്നാണ്. 165 കോടി വരെ ജനസംഖ്യാവർധനവ് ഉണ്ടാകാമെങ്കിലും അതിനുശേഷം ജനസംഖ്യ കുറയുമെന്നും പഠനങ്ങൾ പറയുന്നു.
2023 പകുതിയോടെ ആഗോളജനസംഖ്യ 804.5 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത ദശാബ്ദങ്ങളിൽ മറ്റു രാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്-ഏഷ്യൻ രാജ്യങ്ങളിൽ ജനസംഖ്യാവർധനവിന് സാധ്യതയുണ്ടെന്നും യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു
ഇന്ത്യയിലെ 142 കോടി എന്ന ജനസംഖ്യയെ വികസനത്തിനുള്ള 142 കോടി അവസരങ്ങളായി നോക്കിക്കാണണമെന്ന് യുഎൻഎഫ്പിഎയിലെ ഇന്ത്യൻ പ്രതിനിധിയായ ആൻഡ്രിയ വോയ്നർ അഭിപ്രായപ്പെടുന്നു. ജനസംഖ്യയുടെ 25.4 കോടിയോളം യുവാക്കളാണ് (15-24 പ്രായപരിധിയിൽ പ്പെടുന്നവർ). അതിനാൽത്തന്നെ രാജ്യത്തിന്റെ വികസനത്തിന് ഇതൊരു മുതൽക്കൂട്ടാണെന്ന് വോയ്നർ പറയുന്നു. സ്ത്രീകളേയും പെൺകുട്ടികളേയും കൂടുതൽ ശാക്തീകരിക്കുന്നതിലൂടെ വികസനത്തിന്റെ ആക്കം വർധിപ്പിക്കാമെന്നും വോയ്നർ കൂട്ടിച്ചേർക്കുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാമെന്നാണ് വോയ്നർ പറയുന്നത്
ജനനനിരക്കിൽ കുറവ് വന്നതോടെയാണ് ജനസംഖ്യയിൽ ചൈന ഇന്ത്യയുടെ പിന്നിലായത്. കൂടാതെ രാജ്യത്തിന്റെ പലയിടങ്ങളിലും തൊഴിൽശക്തിയിൽ കുറവുവരികയും ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ മുഖ്യപങ്കും പ്രായമേറിയവരാണ്. അതിനാൽത്തന്നെ ജോലിചെയ്യുന്ന വിഭാഗം ശുഷ്കമായിത്തീർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചൈനയുടെ പലഭാഗങ്ങളിലും ജനനനിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികൾ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്.
ജനസംഖ്യയുടെ അളവിലല്ല മികവിലാണ് കാര്യമെന്നാണ് ചൈനയുടെ പ്രതികരണം. മികവുറ്റ ജനങ്ങളാണ് ഒരു രാജ്യത്തിനാവശ്യമെന്നും ചൈനയിലെ ആകെ ജനസംഖ്യയിൽ 90 കോടിയോളം ശരാശരി 10.5 കൊല്ലം വിദ്യാഭ്യാസമ്പന്നതയുള്ള തൊഴിൽശക്തിയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു. കൂടുതൽ സാമ്പത്തികവികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വെൻബിൻ കൂട്ടിച്ചേർത്തു. യുഎസിന് പിന്നിൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!