കാലാവസ്ഥ വ്യതിയാനങ്ങളില്‍ നട്ടംതിരിഞ്ഞ് റബർ കര്‍ഷകർ

Share this News


വടക്കഞ്ചേരി
മഴക്കാല മാസങ്ങളില്‍ മഴയില്ലാതെയും തണുപ്പു മാസങ്ങളില്‍ മഴപെയ്തും വിളകളുടെ വളര്‍ച്ചക്കും ഉല്‍പാദന ക്ഷമതയ്ക്കും ആഘാതമേല്‍പ്പിക്കുകയാണ് ഇയാണ്ടിലെ മഴ കലണ്ടര്‍.

മഞ്ഞുവീഴ്ചയും മരം കോച്ചുന്ന തണുപ്പും ഉണ്ടാകേണ്ട ഈ ദിവസങ്ങളില്‍ മഴ തുടരുന്നത് റബര്‍ ഉല്‍പാദനത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഇളവമ്പാടം റബര്‍ ഉത്പാദകസംഘം ഡയറക്ടര്‍ ഡെന്നി തെങ്ങുംപ്പള്ളി പറഞ്ഞു.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൊത്തം റബര്‍ ഉല്‍പാദനത്തിന്‍റെ 30 ശതമാനവും ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകളെല്ലാം തെറ്റിച്ച്‌ കുറഞ്ഞ ഉല്‍പാദനമാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുന്നത്.

കാലം തെറ്റിയ മഴമൂലം റെയിൻ ഗാര്‍ഡ് പിടിപ്പിച്ച തോട്ടങ്ങളില്‍ പോലും ശരിയായ വിധം ടാപ്പിംഗ് നടത്താനായിട്ടില്ല. ചോര്‍ന്നും പ്ലാസ്റ്റിക് പൊട്ടിയും വെള്ളം ഇറങ്ങുന്നത് മൂലം റെയിൻ ഗാര്‍ഡ് പിടിപ്പിച്ച തോട്ടങ്ങളിലും ടാപ്പിംഗിന് തടസം ഉണ്ടാകുന്നുണ്ട്.

ഓരോ ദിവസവും ഓരോ തരത്തിലാണ് കാലാവസ്ഥ. ക്രമമായ കാലാവസ്ഥ ഇല്ലാത്തതിനാല്‍ കര്‍ഷകരുടെ കൃഷി ആസൂത്രണങ്ങളും പരാജയപ്പെടുകയാണ്. ഇടയ്ക്ക് വൃശ്ചിക കാറ്റുണ്ടാകും.
തൊട്ടടുത്ത ദിവസം തന്നെ മഴപെയും. അത്തരത്തില്‍ പ്രവചിക്കാനാകാത്ത വിധമാണ് പ്രകൃതിയുടെ പ്രകൃതം.

മഴക്കാലത്ത് നല്ല മഴ ലഭിക്കാത്തതിന്‍റെ ദോഷങ്ങള്‍ വരും മാസങ്ങളിലും ഉണ്ടാകുമെന്ന് കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി റബര്‍ ടാപ്പിംഗ് തൊഴില്‍ ചെയ്യുന്ന കൊന്നക്കല്‍കടവിലെ കണ്ണൻ പറഞ്ഞു.

ഭൂമി തണുക്കാതെ സെപ്റ്റംബറില്‍ ഉയര്‍ന്ന താപനിലയായിരുന്നു. റെയിൻ ഗാര്‍ഡ് പിടിപ്പിക്കാത്ത തോട്ടങ്ങളില്‍ സാധാരണ ഒക്ടോബര്‍ മുതല്‍ ടാപ്പിംഗ് ആരംഭിക്കാറുണ്ട്. എന്നാല്‍ ഇക്കുറി മഴ അതിനും സമ്മതിച്ചിട്ടില്ല.

റബര്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നതിനാല്‍ ചെലവേറിയ റെയിൻ ഗാര്‍ഡ് പിടിപ്പിക്കല്‍ പ്രവൃത്തി പല തോട്ടങ്ങളിലും നടത്തിയിട്ടില്ല. ഈ തോട്ടങ്ങളിലെ ടാപ്പിംഗാണ് മഴമൂലം മുടങ്ങി കിടക്കുന്നത്.

ഇത് റബറിന്‍റെ മൊത്തം ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് ഡെന്നി തെങ്ങുംപ്പള്ളി പറഞ്ഞു. ടാപ്പിംഗ് കൂലി, തോട്ടം പരിചരണം ഉള്‍പ്പെടെ ചെലവുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ റബറില്‍ നിന്നുള്ള വരുമാനം നാമമാത്രമായി ചുരുങ്ങി എന്നതാണ് യഥാര്‍ഥ വസ്തുത.

കര്‍ഷക അവഗണനക്കൊപ്പം കാലാവസ്ഥയും തങ്ങളെ സഹായിക്കാത വന്നാല്‍ പിന്നെ കൃഷിയെല്ലാം അവതാളത്തിലാകുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇൻസെന്‍റീവ് ഇനത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് നല്‍കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ പറയുന്നതല്ലാതെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തുന്നില്ല.

അഞ്ചുമാസത്തെ കുടിശികയാണ് ഇപ്പോഴുള്ളത്. മാവ്, കശുമാവ്, പ്ലാവ്, കപ്പ, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, അടക്ക തുടങ്ങിയ വിളകള്‍ക്കും കാലം തെറ്റിയ മഴ ദോഷകരമാവുകയാണ്. മാമ്ബൂ നിറയേണ്ട സമയത്ത് മഴമൂലം മാവു മരങ്ങള്‍ തളിര്‍ത്തു നില്‍ക്കുകയാണ്. ഇതു സീസണ്‍ തെറ്റിയുള്ള മാങ്ങ ഉല്‍പാദനത്തിനും ഉല്‍പാദനക്കുറവിനും കാരണമാകുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!