

ചൂടുകൂടി ജലക്ഷാമവും അനുഭവപ്പെടുന്നതോടെ മലയോര കുടിയേറ്റ മേഖലയായ പാലക്കുഴിയുടെ ഹരിതാഭമായ മനോഹാരിതയ്ക്കു മങ്ങലേല്‍പ്പിക്കുന്നു. വേനലിന്‍റെ ഏതു ഘട്ടത്തിലും സമശീതോഷ്ണകാലാവസ്ഥ നിലനിന്നിരുന്ന പാലക്കുഴിയില്‍ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനലില്‍ കുടിവെള്ളംവരെ കിട്ടാനില്ലാത്ത സ്ഥിതി ഉണ്ടാകുന്നുണ്ട്.
ഉയർന്ന മലമ്പ്രദേശങ്ങളിലാണ് ജലക്ഷാമം ഉണ്ടാകുന്നത്. വേനല്‍മഴ ഇല്ലാതെ തുടരുന്ന കനത്ത ചൂട് പാലക്കുഴിയുടെ ഹരിതാഭസൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
പച്ചപ്പിന്‍റെ ഇടതൂർന്ന കുരുമുളകു തോട്ടങ്ങളും റബറും കാപ്പിയും ജാതിയും തെങ്ങുമൊക്കെയായി കാർഷിക വിളകളുടെ സമൃദ്ധിയായിരുന്നു എവിടെയും. എന്നാല്‍ പഴയകാല കാർഷിക പ്രതാപം കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍മൂലം നഷ്ടപ്പെടുമെന്ന ഭയമുണ്ട് കർഷകർക്ക്. ചൂടില്‍ വിളകള്‍ വാടിത്തളരുമ്പോള്‍ ഒപ്പം കർഷകരുടെ പ്രതീക്ഷകളുമാണ് തകരുന്നത്. ജലസ്രോതസുകളിലെല്ലാം ജലനിരപ്പ് താഴ്ന്ന് വെള്ളത്തിനും വില നല്‍കേണ്ട സ്ഥിതി പാലക്കുഴിക്കാർക്കും പുതുമയല്ലാതാകുന്നു.
തിണ്ടിലം ജലവൈദ്യുത പദ്ധതിക്കായി അഞ്ചുമുക്കില്‍ നിർമിച്ചിട്ടുള്ള തടയണയില്‍ ജലസംഭരണത്തിനു നടപടിയുണ്ടായാല്‍ കുറെ പ്രദേശത്തെങ്കിലും വേനലിലെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വർഷത്തില്‍ എട്ടു മാസവും വെള്ളം ഒഴുകുന്ന തോടിനു കുറുകെയാണ് തടയണ നിർമിച്ചിട്ടുള്ളത്. ഈ വർഷവും തടയണയില്‍ ജലസംഭരണം നടത്തിയില്ല. ഇതിനാല്‍ വെള്ളമില്ലാതെ താഴെ കൊന്നക്കല്‍കടവില്‍ പവർഹൗസ് നിർമാണവും വെള്ളമില്ലാതെ തടസപ്പെടുന്ന സ്ഥിതിയുണ്ടായി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
