

വടക്കഞ്ചേരി കാലവർഷം നേരത്തെ എത്തിയത് മലയോര മേഖലയിൽ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒന്നാം വിള കൃഷി വിതച്ചവർക്കും, ഞാറ് പാകിയവർക്കുമെല്ലാം വിത്ത് മുളക്കാതെ അഴുകി പോയ അവസ്ഥയാണ്. നെല്ലിന് പകരം കൂർക്ക ഉള്‍പ്പെടെ കൃഷിക്കായി നിലം ഒരുക്കിയതും കനത്ത മഴയില്‍ ഒഴുകിപ്പോയി. ദുരിതപ്പെയ്‌ത്തില്‍ വ്യാപക കൃഷിനാശമാണുണ്ടായത്.
ഒന്നാം വിള ഞാറ്റടി ഒരുക്കിയത് മഴ കൂടിയതോടെ നശിച്ചു. വലിയ വില കൊടുത്തു വാങ്ങിയ നെല്‍ വിത്ത് ഞാറുപാകിയത് ചെളിയിലമർന്ന് മുളയ്ക്കാതെയും മുളവന്നത് ചെളിയിലമർന്നതും കർഷകർക്ക് തിരിച്ചടിയായി.
ഞാറ്റടി നാശം നേരിട്ട ഇടങ്ങളിൽ പകരം ഇനി നിലം ഉഴുത് നിരപ്പാക്കി മഴ മുന്നറിയിപ്പ് നോക്കി വേണം മൂപ്പ് കുറഞ്ഞ വിത്ത്ഞാറു പാകാൻ. മഴ നാശത്തിന് പുറമെ കാട്ടുപന്നിക്കൂട്ടങ്ങളും ഞാറ്റുപാടത്തിറങ്ങി
മുള പൊങ്ങിയ ഞാറിനെയും ചവിട്ടിമെതിച്ച് നശിപ്പിക്കുന്നതും കർഷകർക്ക് തിരിച്ചടിയായി.