

നെല്ലിയാമ്പതി സീതാർഗുണ്ട് പോബ്സ് എസ്റ്റേറ്റില്‍ പാടികള്‍ക്ക് സമീപം വീണ്ടും കാട്ടാന എത്തി. അമ്ബലപാടിക്ക് സമീപം രങ്കസാമിയുടെ വീടിനു പിന്നില്‍ ഇന്നലെ രാത്രി മലമുകളില്‍ നിന്ന് ഇറങ്ങി വന്ന കാട്ടുകൊമ്ബൻ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്ക് സമീപം എത്തി നിലയുറപ്പിച്ചു.പ്രദേശത്ത് ആനയെത്തിയതു രങ്കസ്വാമിയാണ് കണ്ടത്.
തുടർന്ന് അയല്‍ക്കാരും നായ്ക്കളും ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് കാട്ടാന സമീപത്തെ കാപ്പിത്തോട്ടത്തില്‍ കൂടി മെയിൻ റോഡില്‍ ഇറങ്ങി.
ഇന്നലെ രാവിലെ 6.15 ന് രാത്രിഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഗേറ്റ് വാച്ചർ വിജയനും വൈദ്യുതി ഫ്യൂസ് കെട്ടാൻ പോയി വരുന്ന എസ്റ്റേറ്റ് ഇലക്‌ട്രീഷൻ ജോണ്‍സൻ എന്നിവർ കുതിരപാടി വളവില്‍ ആനയ്ക്ക് മുമ്ബില്‍പെട്ടു.
ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന ഗേറ്റിന് സമീപംവരെ വന്നെങ്കിലും പിന്നീട് പിന്തിരിഞ്ഞ് കാപ്പിത്തോട്ടം വഴി വെട്ടിയാർ കാട്ടിലേക്ക് കയറിപ്പോയതായി തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെല്ലിയാമ്ബതി മേഖലയില്‍ എത്തിയ കാട്ടുകൊമ്ബനെ ഉള്‍വനത്തിലേക്ക് കയറ്റിവിടാൻ കൊല്ലങ്കോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ആർആർടി സംഘം ശ്രമം നടത്തിയിരുന്നു.
പകല്‍ പടക്കംപൊട്ടിച്ചും മറ്റും ആനയെ അകറ്റിയെങ്കിലും രാത്രിയോടെ ആന വീണ്ടും വരുന്നത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറി.
കാപ്പി തോട്ടത്തിനുള്ളിലും എസ്റ്റേറ്റ് പാടികള്‍ക്കും സമീപമുള്ള പ്ലാവുകളിലെ ചക്ക തേടിയാണ് സ്ഥിരമായി നെല്ലിയാമ്ബതിയില്‍ മേഖലയില്‍ കാണാത്ത അക്രമാസക്തനായ കാട്ടാന എത്തുന്നതെന്ന് തൊഴിലാളികളും വനം വാച്ചർമാരും പറഞ്ഞു.
തമിഴ്നാട് വനം ജീവനക്കാർ സേത്തുമട ഭാഗത്തു നിന്ന് കാടുകയറ്റിയ ആനയാണെന്ന് സംശയിക്കുന്നതായി വനം വാച്ചർമാർ പറയുന്നു.
മഴക്കാലമായതിനാല്‍ പ്ലാവുകളില്‍ കയറി ചക്ക വെട്ടിമാറ്റി കാട്ടാന ഭീഷണി ഒഴിവാക്കാനും കഴിയാത്ത സ്ഥിതിയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
