കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച വേലായുധന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി
മഗലംഡാം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച ടാപ്പിംഗ് തൊഴിലാളിയുടെ കുടുംബത്തിന് ആദ്യഗഡു ധനസഹായം കൈമാറി. പറശേരി കിഴക്കേക്കുളമ്പ് വേലായുധന്‍ (52) ന്‍റെ കുടുംബത്തിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ രേഖകള്‍ കെ. ഡി. പ്രസേന്നന്‍ എംഎല്‍എ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് നല്‍കി.10 ലക്ഷം രൂപയാണ് മൊത്തം ധനസഹായമായി ലഭിക്കുക. വേലായുധന്‍റെ ഭാര്യ ചെമ്പകം, മകള്‍ ജിസ്ന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയില്‍ നിന്നും രേഖകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.രാധാകൃഷ്ണന്‍, വാര്‍ഡംഗം സഫീന ബഷീര്‍, ഷെരീഫ് തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 31നാണ് ബൈക്കില്‍ വട്ടപ്പാറയിലേക്ക് റബര്‍ ടാപ്പിംഗിന് പോവുകയായിരുന്ന വേലായുധനെ കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വച്ച് കാട്ടു പന്നിക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന വേലായുധന്‍ ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്.
ഇതിനിടെ വേലായുധനെ ആക്രമിച്ചത് കാട്ടുപന്നിയല്ല എന്ന വാദവുമായി വനം വകുപ്പ് അധികൃതര്‍ എത്തിയിരുന്നു. കുടുംബത്തിന് ധനസഹായം കിട്ടാത്ത നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് വേലായുധന്‍റെ മൃതദേഹവുമായി നാട്ടുകാര്‍ വനം വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഡിഎഫ്ഒ ഉള്‍പ്പെടെ സ്ഥലതെത്തി കേസ് മാറ്റി എഴുതിച്ചാണ് സമരം അവസാനിച്ചത്. പിന്നീട് വേലായുധന്‍റെ കുടുംബാംഗങ്ങള്‍ ജനപ്രതിനിധികളുടെ സഹായത്തോടെ വനം വകുപ്പ് മന്ത്രിക്കു നിവേദനം നൽകിയതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധനസഹായം അനുവദിച്ചിട്ടുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN