
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് സമാപനമായി. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സമാപനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികച്ച പ്രതിഭകളെ കൽപ്പാത്തി സംഗീതോത്സവ വേദിയിൽ പ്രഭാഷകരായി എത്തിക്കാനുള്ള പദ്ധതികൾ തുടർ വർഷങ്ങളിൽ ആവിഷ്കരിക്കണമെന്ന് മന്ത്രി പറഞ്ഞു. അതിലൂടെ കൽപ്പാത്തി സംഗീതോത്സവം ലോകമൊട്ടാകെ അറിയപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ സംഗീതത്തെക്കുറിച്ച് കൂടുതൽ അറിവ് യുവതലമുറയ്ക്ക് ലഭിക്കും. ലോകത്ത് പലരും പാലക്കാടിനെ തിരിച്ചറിയുന്നത് കൽപ്പാത്തിയിലൂടെയാണ്. കൽപ്പാത്തി മണി അയ്യർ ഉൾപ്പെടെയുള്ള പ്രമുഖരുടെ പങ്ക് ഇതിൽ വലുതാണ്. സംഗീതം മനസിനെ മറ്റ് ആശങ്കകളിൽ നിന്ന് മാറ്റി ശാന്തമാക്കുന്നു. അതുകൊണ്ടാണ് സംഗീതത്തിന് പാരമ്പര്യമായി തന്നെ പ്രാധാന്യം കൈവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കലക്ടർ മൃൺമയി ജോഷി, ഡി.ടി.പി.സി നിർവാഹക സമിതി അംഗങ്ങളായ ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. രാമമൂർത്തി, ടി.എം ശശി, മുരളി താരേക്കാട്, കരിമ്പുഴ രാമൻ, പി. വിജയാംബിക, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സിൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.
തുടർന്ന് ഐശ്വര്യ വിദ്യയുടെ സംഗീത കച്ചേരി അരങ്ങേറി. കൊടുന്തിരപ്പുള്ളി സുബ്ബരാമൻ വയലിനിലും കോവൈ പ്രകാശ് മൃദംഗത്തിലും കോവൈ സുരേഷ് ഘടത്തിലും പക്കമേളമൊരുക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g
