വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പിനു സമീപം കൈരാം പാറയിൽ അപകടഭീഷണി ഉയർത്തി പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ രംഗത്ത്. പ്രതിഷേധവുമായി ക്വാറിയിലെത്തി പലവട്ടം പരാതി പറഞ്ഞിട്ടും ഫലമില്ലാതായതോടെ വീട്ടമ്മമാരും, കുട്ടികളുമുൾപ്പെടെ ക്വാറിയിലെത്തുകയായിരു
ന്നു. വീടുകൾക്കും ജീവനും
ഭീഷണിയായതിനാൽ പാറപൊട്ടിക്കൽ നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും, പറ്റില്ലെന്ന് ഉടമ അറിയിച്ചു. വീട്ടുകാർ മടങ്ങിയതിനു പിന്നാലെ പരാതിക്ക് ഒരു പരിഗണനയും നൽകാതെ പാറ പൊട്ടിക്കൽ വീണ്ടും തുടർന്നു. ഇതോടെ
പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയക്കുട്ടായി രൂപീകരിച്ചു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും തീരുമാനിച്ചു. ഈ വിഷയം പരിശോധിക്കുമെന്ന് ജിയോളജി വകുപ്പധികൃതർ അറിയിച്ചു.
ക്വാറിക്ക് സമീപമുള്ള കൊളക്കോട്, ചല്ലിപ്പറമ്പ്, പല്ലൂർപറമ്പ് എന്നീ പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങൾ വളരെ ഭീതിയോടുകൂടിയാണ് ഓരോ ദിനവും കഴിയുന്നത്. ക്വാറിയിൽ ഉള്ള സ്ഫോടനത്തിന്റെ ശക്തിയിൽ വീട് ഒന്നാകെ കുലുങ്ങുകയും, ചിലപ്പോൾ ചില ഭാഗങ്ങൾ അടർന്നുവീഴുകയും, ജനൽ പാളിയിലെ ചില്ലുകൾ ചിന്നുകയ്യും, അതുപോലെ സമീപപ്രദേശങ്ങളിലെ എല്ലാ വീടുകൾക്കും വിള്ളലും സംഭവിച്ചിട്ടുണ്ട്. ചില വീടുകളുടെ ഓടുകൾ വരെ തകർന്നു വീഴാറുണ്ട്.
പിന്നെ സ്ഫോടനത്തിന്റെ ശക്തിയിൽ കല്ലുകൾ വീടിന്റെ സമീപം വരെ തെറിച്ചു വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പാറപൊടികൾ കലർന്ന വെള്ളം നേരെ കൃഷിയിടങ്ങളിലോട്ട് ഇറങ്ങുന്നത് മൂലം കൃഷിയെയും, ശുദ്ധജല സ്രോതസുകളെയും മലിനപെടുത്തുന്നു. രാത്രി സമയത്തു ക്വാറിയിൽ നിന്നും പല പ്രദേശങ്ങളിലേക്കും വലിയ ടോറസ് പോലുള്ള വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതുമൂലം രാത്രിയിൽ നേരെ ഉറങ്ങുവാൻ പോലും കഴിയുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.
ഈ പ്രദേശം വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളുടെ പരിധിയിലാണ്.
അതുപോലെതന്നെ നിറയെ വീടുകൾ ഉള്ള ഒരു കുന്നിന്റെ മറുവശത്ത് ആണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. ഈ കുന്നിന്റെ മുകളിലാണ് പാറപൊട്ടിക്കുന്നതിനായി മാറ്റിയ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതു തന്നെ 30 അടിയിലേറെ ഉയരത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് കനത്ത മഴ പെയ്താൽ വീടുകളുടെ ഇടയിലേയ്ക്കാവും ഒലിച്ചിറങ്ങുക. ഇതും വലിയ അപകട ഭീഷണിയിലാണ്. ഇതിനെല്ലാം പരിഹാരത്തിനായാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കാൻ തരുമാനിച്ചത്.