

മംഗലം ഡാമില്‍ അടിഞ്ഞുകൂടിയ മണ്ണിന്‍റെ തോതറിയാൻ എക്കോസൗണ്ടര്‍ പരിശോധന
കാലവർഷങ്ങളില്‍ വൃഷ്ടിപ്രദേശങ്ങളായ മലമുകളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലിനെ തുടർന്ന് മംഗലംഡാം റിസർവോയറിലേക്ക് എത്തിയിട്ടുള്ള മണ്ണിന്‍റെ തോതറിയാൻ എക്കോ സൗണ്ടർ സംവിധാനം ഉപയോഗിച്ചുള്ള സർവേ നടത്തി.വെള്ളത്തിനടിയിലേക്ക് ശബ്ദം കടത്തിവിട്ട് അവിടെനിന്നുള്ള എക്കോ വരാനുള്ള സമയം കണക്കാക്കി ആഴം അളക്കുന്ന പരിശോധനയാണ് നടന്നത്.
പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകസംഘമാണ് റിസർവോയറില്‍ ബോട്ടില്‍ യാത്ര ചെയ്ത് സർവേ നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ സി.ജെ. ദിവ്യ, അസിസ്റ്റന്‍റ് ഡയറക്ടർ ഷീന, റിസർച്ച് അസിസ്റ്റന്‍റുമാരായ കൃഷ്ണൻ, വിജിത തുടങ്ങിയവരുള്‍പ്പെടുന്ന സംഘമാണ് അഞ്ചുദിവസം നീണ്ട സർവേ പൂർത്തിയാക്കിയത്. റിസർവോയറില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്‍റെ തോതും ഡാമില്‍ എത്ര വെള്ളം സംഭരിക്കാനാകും എന്നതിനുമുള്ള പരിശോധനയാണ് നടത്തിയതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ പറഞ്ഞു. ഇറിഗേഷൻ മലമ്ബുഴ എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരമായിരുന്നു സർവേ. ഇതിനുമുമ്ബ് 2015ലും 2008 ലുമാണ് ഇത്തരം സർവേ കെഇആർഐ ഡാമില്‍ നടത്തിയിട്ടുള്ളത്.
2018 ലും 2019ലുമുണ്ടായ അതിവർഷവും തുടർന്ന് വൃഷ്ടിപ്രദേശങ്ങളായ മലകളില്‍ തുടർച്ചയായി ഉണ്ടായ ഉരുള്‍പൊട്ടലുംമൂലം വൻതോതിലാണ് ഡാമിലേക്ക് മണ്ണും പാറകളും വന്നടിഞ്ഞിട്ടുള്ളത്. ഇതുമൂലം ജലസംഭരണശേഷി നന്നേ കുറഞ്ഞു. 2015ലെ പരിശോധനയിലും ഡാം മണ്ണ് നിറഞ്ഞ് നികന്നുവരുന്നതായി കണ്ടെത്തിയിരുന്നു. ആറ്പതിറ്റാണ്ട് മുമ്ബ് ഡാം നിർമിക്കുമ്ബോഴുള്ള സംഭരണശേഷി നോക്കിയാണ് ഇപ്പോഴത്തെ ജലസംഭരണശേഷി കണക്കാക്കുന്നത്. ഡാമിന്‍റെ സംഭരണശേഷിയില്‍ 30 ശതമാനത്തിലേറെ കുറവ് വന്നിട്ടുണ്ടെന്നാണ് പുതിയ വിലയിരുത്തല്‍.
ചെറിയ ഡാം എന്ന നിലയില്‍ മണ്ണിന്‍റെ തോത് മംഗലംഡാമില്‍ വളരെ കൂടുതലാണ്. ഇതിനാലാണ് കാലവർഷത്തിന്‍റെ തുടക്കത്തില്‍തന്നെ ഡാം നിറഞ്ഞ് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കേണ്ടി വരുന്നത്. ഷട്ടർ ഭാഗത്ത് മാത്രമാണ് ഡാമിന് ഏറ്റവും ആഴമുള്ളത്. ഇവിടെ 16 മീറ്റർ ആഴമുണ്ട്. മറ്റു ഭാഗങ്ങളെല്ലാം മണ്ണ് നിറഞ്ഞ് നികന്നു. ഡാമിലെ മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കി സംഭരണശേഷി വർധിപ്പിച്ചു വേണം നാല് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതിക്കും കൃഷിക്കുമുള്ള വെള്ളം കണ്ടെത്താൻ. 1956ല്‍ 106 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഡാമാണിത്. 68 വർഷത്തെ പഴക്കം എന്ന നിലയില്‍ സുരക്ഷ കൂടി പരിശോധിച്ചാകും തുടർനടപടികള്‍. കുടിവെള്ള പദ്ധതിക്കായി പ്രധാന ടാങ്കുകളുടെ നിർമാണം ഉള്‍പ്പെടെ വീടുകളില്‍ ടാപ്പുകള്‍ സ്ഥാപിക്കല്‍വരെ പൂർത്തിയായിട്ടുണ്ട്.
എന്നാല്‍ ഇതിനുള്ള വെള്ളം എവിടെനിന്ന് കിട്ടും എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മുടങ്ങികിടക്കുന്ന മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായാണ് ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്‍റെ തോത് പരിശോധന വീണ്ടും നടത്തിയിട്ടുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq
