
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

ചിറ്റൂർ . മൂന്ന് വർഷകാലത്തേക്ക്
പാട്ടത്തിന് ഭൂമിയെടുത്ത് വാഴ കൃഷിയിറക്കിയ കർഷകന്റെ വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരികെ 1500 വാഴയും വെണ്ട ചെടികളുമാണ് വെട്ടി നശിപ്പിച്ചത്. എരുത്തേമ്പതി മെത്തക്കളം ശെൽവരാജിന്റെ കൃഷിയാണ് നശിപ്പിച്ചത്. സംഭവത്തിൽ സ്ഥലമുടമയും മകനുമെതിരെ കൊഴിഞ്ഞാമ്പാറ പൊലീസിൽ അഞ്ചു ദിവസം മുൻപ് പരാതി നൽകിയിട്ടും യാതോരു നടപടിയും ഉണ്ടായില്ലെന്ന് പറയുന്നു. ഞായറാഴ്ച്ച അർദ്ധരാത്രിയിലാണ് അതിക്രമം നടന്നത്. ഓണ വിപണി ലക്ഷ്യമാക്കി നട്ട വാഴകളാണ് വെട്ടി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പാട്ടകൃഷി ചെയ്ത ആൽബർട്ട് ശെൽവരാജ് പറഞ്ഞു. എരുത്തേമ്പതിയിൽ രണ്ടരയേക്കർ ഭൂമി മൂന്ന് വർഷത്തിന് പാട്ടത്തിനെടുത്താണ് കൃഷി ചെയ്തു വന്നിരുന്നത്. വാഴ കൃഷി
പത്തു മാസത്തിലാണ് വിളവെടുപ്പിന് പാകമാകുന്നത്. അതിന് മുൻപ് തന്നെ
കരാർ കാലാവധി പൂർത്തിയാവുമെന്നതിനാൽ ഉടമയുമായി മുൻപ് തന്നെ ധാരണയിലെത്തിയാണ് കൃഷിയിറക്കിയത്. എന്നാൽ എട്ടു ദിവസം മുൻപ് കാലാവധി പൂർത്തിയായി. ഇതോടെ ഈ സ്ഥലത്തിൽ പ്രവേശിക്കരുതെന്ന് പറഞ്ഞ് സ്ഥലമുടമയും , മകനും രംഗത്ത് എത്തുകയും ഭീഷണിപ്പെടുത്തിയതായും ആൽബർട്ട് ശെൽവരാജ് പറഞ്ഞു. വിഷയം ചുണ്ടികാട്ടി അഞ്ചു ദിവസം മുൻപ് തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ പോലിസ് ഒരു നടപടിയും എടുത്തിരുന്നില്ല . വിളവെടുക്കുന്നതു വരെ കാലാവധി ദീർഘിപ്പിച്ചു നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്നതായിരുന്നു ഭൂമി പാട്ടത്തിനെടുത്ത കർഷകന്റെ പരാതി. ഇതിനിടെയാണ്
വാഴകൾ വെട്ടിമാറ്റിയത് . കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
