

രാത്രിയാത്ര അപകടത്തിൽ; രാത്രിയിൽ വടക്കഞ്ചേരി നഗരം തെരുവ് നായ്ക്കളുടെ പിടിയിൽ
നഗരത്തിൽ രാത്രിയാത്ര അപകടത്തിലാക്കി തെരുവ് നായ്ക്കളുടെ വിളയാട്ടം. പട്ടി പിടുത്തം തുടരുമ്പോഴും നഗരം കീഴടക്കിയിരിക്കുകയാണ് തെരുവ് നായ്ക്കൾ.
വടക്കഞ്ചേരി ടൗണിലൂടെ രാത്രികാലങ്ങളില്‍ യാത്രചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ നായ്ക്കള്‍ കൂട്ടത്തോടെ കുരച്ചുചാടുന്ന നായ്ക്കളുടെ മുന്നിൽ അകപ്പെടും.ചെറുപുഷ്പം ജംഗ്ഷനിലും റോയല്‍ ജംഗ്ഷൻ റോഡിലും ഗ്രാമം റോഡിലും കിഴക്കഞ്ചേരി റോഡിലും സുനിതാ മുക്കിലും ബസ്റ്റാൻഡിലും കരയങ്കാട് കവലയിലുമൊക്കെയുണ്ട് നായ്ക്കൂട്ടങ്ങള്‍. ഇവ വാഹനങ്ങള്‍ക്കു പിന്നാലെ കുരച്ച് പാഞ്ഞെത്തും. ഒന്നും രണ്ടും എണ്ണമല്ല. എട്ടും പത്തും എണ്ണംവരുന്ന കൂട്ടങ്ങളാണ് ഓടിയെത്തുക. വാഹനത്തിനുചുറ്റുംനിന്ന് കുരച്ച് യാത്രികരെ പേടിപ്പെടുത്തും. കാറുകള്‍ക്ക് മുകളില്‍ കയറിയും നായ്ക്കള്‍ ഭീഷണി ഉയർത്തും. കാറുകൾ നായ്ക്കള്‍ മാന്തി കേടുവരുത്തും. കുറേസമയം കാറിലിരുന്ന് നായ്ക്കള്‍ പിൻമാറിയാല്‍ മാത്രമേ ഡോർതുറന്ന് പുറത്ത് ഇറങ്ങാനാകു. ടൗണില്‍ നായപിടുത്തം നടക്കുന്നുണ്ടെങ്കിലും മികതും കെണികളില്‍ വീഴുന്നില്ല. വാക്സിനേഷൻ നല്‍കി ഇവയെ വീണ്ടും അതേസ്ഥലത്ത് വിടുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. വന്ധ്യംകരണം നടത്തി നായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത്തലത്തില്‍ ഷെല്‍റ്ററുകള്‍ സ്ഥാപിക്കണമെന്ന നിർദേശം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
അതല്ലെങ്കില്‍ എല്ലാവർഷവും ഇവയെ പിടികൂടി വാക്സിനേഷൻ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പേപ്പട്ടി വിഷ ബാധയേതുടർന്ന് ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്. മൃഗ സംരക്ഷണവകുപ്പ് ക്യാമ്പുകൾ നടത്തി വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പും നടത്തുന്നു. പഞ്ചായത്ത് നിയോഗിച്ച ആളുകളാണ് നായ്ക്കളെ പിടികൂടി ആലത്തൂരിലെ എ ബി സി സെന്ററിലേക്ക് മാറ്റുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
